Proverbs 30

1യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ;

ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു:
ദൈവമേ, ഞാൻ അദ്ധ്വാനിച്ചു,
ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ;
മാനുഷബുദ്ധി എനിക്കില്ല;
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;
പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
4സ്വൎഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ?
കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ?
വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ?
ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ?
അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ?
5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;
തന്നിൽ ആശ്രയിക്കുന്നവൎക്കു അവൻ പരിച തന്നേ.
6അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു;
അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.
7രണ്ടു കാൎയ്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു;
ജീവപൎയ്യന്തം അവ എനിക്കു നിഷേധിക്കരുതേ;
8വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ;
ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ
നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
9ഞാൻ തൃപ്തനായിത്തീൎന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും
ദരിദ്രനായിത്തീൎന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
10ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു;
അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
12തങ്ങൾക്കു തന്നേ നിൎമ്മലരായിത്തോന്നുന്നവരും
അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയൎന്നിരിക്കുന്നു -
അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു -
14എളിയവരെ ഭൂമിയിൽനിന്നും
ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം
മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
15കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു;
ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു;
മതി എന്നു പറയാത്തതു നാലുണ്ടു:
16പാതാളവും വന്ധ്യയുടെ ഗൎഭപാത്രവും
വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും
മതി എന്നു പറയാത്ത തീയും തന്നേ.
17അപ്പനെ പരിഹസിക്കയും
അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ
തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും
കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
18എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു;
എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:
19ആകാശത്തു കഴുകന്റെ വഴിയും
പാറമേൽ സൎപ്പത്തിന്റെ വഴിയും
സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും
കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ:
അവൾ തിന്നു വായ് തുടെച്ചിട്ടു
ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
21മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു;
നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ:
22ദാസൻ രാജാവായാൽ അവന്റെ നിമിത്തവും
ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും
23വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും
ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നേ.
24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും
അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു:
25ഉറുമ്പു ബലഹീനജാതി എങ്കിലും
അതു വേനല്ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും
അതു പാറയിൽ പാൎപ്പിടം ഉണ്ടാക്കുന്നു.
27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും
അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും
അതു രാജാക്കന്മാരുടെ അരമനകളിൽ പാൎക്കുന്നു.
29ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു;
ചന്തമായി നടക്കുന്നതു നാലുണ്ടു:
30മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും
ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
31നായാട്ടുനായും കോലാട്ടുകൊറ്റനും
സൈന്യസമേതനായ രാജാവും തന്നേ.
32നീ നിഗളിച്ചു ഭോഷത്വം പ്രവൎത്തിക്കയോ
ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ
കൈകൊണ്ടു വായ് പൊത്തിക്കൊൾക.
33പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും;
മൂക്കു ഞെക്കിയാൽ ചോര വരും;
കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
Copyright information for Mal1910